തളിപ്പറമ്പ് (കണ്ണൂർ): കാരുണ്യപാതയിൽ അഞ്ചു പതിറ്റാണ്ട് പിന്നിട്ട സന്യസ്ത സാക്ഷ്യത്തിന് സഭയുടെയും സമൂഹത്തിന്റെയും ആദരം. പട്ടുവം ദീനസേവനസഭ (ഡിഎസ്എസ്)യുടെ സുവര്‍ണജൂബിലി ആഘോഷങ്ങൾക്ക് ധന്യമായ സമാപനം.
സഭാസ്ഥാപക ദൈവദാസി മദർ പേത്രയുടെ പുണ്യസ്മരണകൾ നിറഞ്ഞ ആത്മീയാന്തരീക്ഷത്തിൽ തിരുവനന്തപുരം ആർച്ച്ബിഷപ് ഡോ.എം.സൂസപാക്യം ഭദ്രദീപം തെളിച്ച് സമാപന ആഘോഷം ഉദ്ഘാടനം ചെയ്തു. പട്ടുവം ഡിഎസ്എസ് ജനറലേറ്റിൽ നടന്ന ചടങ്ങുകൾക്ക് സഭാമേലധ്യക്ഷരും ജനപ്രതിനിധികളും വൈദികരും സന്യസ്തരും വിശ്വാസിസമൂഹവും ഉൾപ്പെടുന്ന ആയിരങ്ങൾ സാക്ഷികളായി.
ചടങ്ങിൽ കണ്ണൂര്‍ ബിഷപ് ഡോ. അലക്സ് വടക്കുംതല അധ്യക്ഷത വഹിച്ചു. തലശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് അനുഗ്രഹപ്രഭാഷണം നടത്തി. സുവനീർ പ്രകാശനം കോഴിക്കോട് ബിഷപ് ഡോ. വർഗീസ് ചക്കാലക്കൽ നിർവഹിച്ചു. ജൂബിലി സ്മാരക ഭവനത്തിന്റെ താക്കോല്‍ദാന കര്‍മം ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യം നിര്‍വഹിച്ചു. ‘കനിവിന്റെ മാലാഖ’എന്നപേരിലുള്ള സിഡി പ്രകാശനം ഝാന്‍സി ബിഷപ് ഡോ. പീറ്റര്‍ പറപ്പുള്ളില്‍ നിര്‍വഹിച്ചു. മദര്‍ പേത്രയുടെ സ്വകാര്യ ഡയറിയുടെ പുസ്തകരൂപം ‘സ്പിരിച്വല്‍ കൊളോക്വിസ്’ കർണൂൽ ബിഷപ് ഡോ. ആന്റണി പൂള പ്രകാശനം ചെയ്തു.
മൈസൂരു ബിഷപ് ഡോ. കെ.എ. വില്യം ആന്റണി ഡോക്യുഫിക്ഷന് പുറത്തിറക്കി. ബത്തേരി ബിഷപ് ജോസഫ് മാര്‍ തോമസ്, കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരിൽ, സണ്ണി ജോസഫ് എംഎല്‍എ, അഡ്വ. സി.എസ്. ഡയസ്, ഈശോ സഭ കേരള പ്രൊവിൻഷ്യല്‍ സുപ്പീരിയര്‍ ഫാ. എം.കെ. ജോര്‍ജ് എസ്ജെ, ഉര്‍സുലൈന്‍ സിസ്റ്റേഴ്സ് പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ വീണ യുഎംഐ, തളിപ്പറന്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. ലത, ഡിസിസി പ്രസിഡന്റ് സതീശന് പാച്ചേനി, പട്ടുവം പഞ്ചായത്ത് പ്രസിഡന്റ് ആനക്കീല്‍ ചന്ദ്രൻ, സി.ജെ. റോമിഡ്, പട്ടുവം പാരിഷ് കൗണ്‍സില്‍ സെക്രട്ടറി കെ. പ്രസാദ് എന്നിവര്‍ പ്രസംഗിച്ചു.
ദൈവദാസി മദർ പേത്രയ്ക്കൊപ്പം സഭയുടെ ആദ്യബാച്ചിൽ ഉണ്ടായിരുന്ന എട്ടുപേരിൽ നിലവിൽ ജീവിച്ചിരിക്കുന്ന അഞ്ച് കന്യാസ്ത്രീകളെ കോഴിക്കോട് ബിഷപ് ഡോ. വർഗീസ് ചക്കാലക്കൽ ആദരിച്ചു. സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ എമസ്റ്റീന ഡിഎസ്എസ് സ്വാഗതവും ജൂബിലി കമ്മിറ്റി കണ്‍വീനര്‍ ഫാ. ബെന്നി മണപ്പാട്ട് നന്ദിയും പറഞ്ഞു. ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യം, കോഴിക്കോട് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ എന്നിവരുടെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ ദിവ്യബലിയോടെയാണ് ചടങ്ങ് ആരംഭിച്ചത്. അതിനുമുന്‍പ് കൂത്തുപറമ്പ് മാനന്തേരിയിലെ മദര്‍ പേത്രയുടെ സ്മാരകത്തില്‍നിന്ന് കൊളുത്തിയ ദീപശിഖയുമായി യുവജനങ്ങളുടെ ബൈക്ക് റാലി സ്നേഹനികേതന്‍ ആശ്രമ ചാപ്പലില്‍ എത്തിച്ചേർന്നിരുന്നു.